< ആമോസ് 3 >
1 ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
൧യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ!
2 “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും ഞാൻ നിന്നെ ശിക്ഷിക്കും.”
൨ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം നിങ്ങളെ സന്ദർശിക്കും.
3 തമ്മിൽ യോജിച്ചിട്ടല്ലാതെ, രണ്ടുപേർ ഒരുമിച്ചു നടക്കുമോ?
൩രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?
4 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നും പിടിക്കാതിരിക്കുമ്പോൾ അതു ഗുഹയിൽ മുരളുമോ?
൪ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ?
5 കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ വീഴുമോ? എന്തെങ്കിലും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?
൫കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ?
6 പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ?
൬നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
7 തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല.
൭യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്ക് തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല.
8 സിംഹം ഗർജിച്ചിരിക്കുന്നു, ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, ആര് പ്രവചിക്കാതിരിക്കും?
൮സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആര് ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും?
9 അശ്ദോദിലെയും ഈജിപ്റ്റിലെയും കോട്ടകളിൽ വിളംബരംചെയ്യുക: “ശമര്യാപർവതങ്ങളിൽ കൂടിവരിക; അവളുടെ വലിയ അസ്വസ്ഥതയും അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക.
൯“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ!
10 “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൧൦“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
11 അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും, അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.”
൧൧അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിത്തീരും”.
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ, ശമര്യയിൽ കിടക്കയുടെ അറ്റത്തും ദമസ്കോസിൽ കട്ടിലുകളിലും ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.”
൧൨യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ രണ്ട് കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്ന് വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും.
13 “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.
൧൩നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു നിലത്തു വീഴും.
൧൪“ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും.
15 ഞാൻ വേനൽക്കാല വസതികളെയും ശൈത്യകാല വസതികളെയും പൊളിച്ചുകളയും; ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൧൫ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.